ഉഥ്മാനുബ്നു അഫ്ഫാന്‍
ഖൂറൈശികളുടെ മര്‍ദ്ദനം സഹികെട്ടപ്പോള്‍ അബ്സീനിയയിലേക്ക് പലായനം ചെയ്തതില്‍ പത്നി റുഖിയയും ഉണ്ടായിരുന്നു. ആ മഹതി പിന്നീട് മക്കയിലേക്ക് മടങ്ങിവരികയും ഹിജ്റക്കു ശേഷം മദീനയില്‍ എത്തിച്ചേരുകയും ചെയ്തു.
സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍
മദീനയില്‍ മുസ്ലിംകള്‍ക്ക് കുടിവെള്ളത്തിന് ഏക ആശ്രയം ബിഅ്റുറൂമ എന്നറിയപ്പെടുന്ന കിണറായിരുന്നു. ഇത് ഒരു ജൂതന്റെ കൈവശമായിരുന്നു. കിണറിലെ വെള്ളത്തിന് അയാള്‍ നല്ല വില ഈടാക്കിയിരുന്നു. ജനങ്ങളുടെ വിഷമം മനസ്സിലാക്കിയ ഉഥ്മാന്‍ ജൂതനെ സമീപിച്ചു. കിണര്‍ അദ്ദേഹം വിലക്കുവാങ്ങി. ഒരു ദിവസത്തെ വെള്ളം ഉഥ്മാനും അടുത്തദിവസത്തെ വെള്ളം ജൂതനും എടുക്കാം എന്നതായിരുന്നു വ്യവസ്ഥ. 12000 വെള്ളിനാണയം ഉഥ്മാന്‍ ജൂതനു നല്‍കി.
ഉഥ്മാന്റെ ഓഹരി ദിവസം കിണറിലെ ജലം ജനങ്ങള്‍ക്കെല്ലാവര്‍ക്കും സൌജന്യമായി നല്‍കി. രണ്ട് ദിവസത്തേക്കാവശ്യമായ ജലം ജനങ്ങള്‍ ആ ദിവസംതന്നെ സംഭരിച്ചിരുന്നു. ജൂതന്‍ തന്റെ ഓഹരി ദിവസം വെള്ളം വില്‍ക്കാന്‍ തയ്യാറായി നിന്നു. പക്ഷേ, ജലം വാങ്ങാന്‍ ആളെത്താതായി. അവസാനം 8000 വെള്ളിനാണയം കൂടി വാങ്ങി ജൂതന്‍ കിണര്‍ ഉഥ്മാനുവിറ്റു. ഇതോടുകൂടി ജനങ്ങള്‍ക്ക് യഥേഷ്ടം വെള്ളം ഉപയോഗിക്കാന്‍ സൌകര്യമായി. ‘ഈ പ്രവൃത്തി ചെയ്ത ആള്‍ സ്വര്‍ഗാവകാശിയാണെന്ന്’ നബി അരുളുകയുണ്ടായി.
പൊതുശ്മശാനം ഉണ്ടാക്കുന്നതിനുവേണ്ടി ബഖീഇലെ തന്റെ വിശാലമായ തോട്ടം അദ്ദേഹം സൌജന്യമായി വിട്ടുകൊടുക്കുകയുണ്ടായി. പിതാവിന്റെ തൊഴിലായ തുണിക്കച്ചവടമാണ് ഉഥ്മാന്‍ സ്വീകരിച്ചത്. അങ്ങനെ അളവറ്റ ധനത്തിന്റെ ഉടമയായി. തന്റെ ധനമെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തിലാണദ്ദേഹം ചെലവഴിച്ചത്.
അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് മദീനയില്‍ വലിയ ക്ഷാമമുണ്ടായി. ഉഥ്മാന്‍ തന്റെ കച്ചവടച്ചരക്കുകള്‍ മുഴുവന്‍ വിലവാങ്ങാതെ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. വലിയ വില വാഗ്ദാനം ചെയ്ത ചില്ലറക്കച്ചവടക്കാരോട് അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ തരുന്നതിനേക്കാള്‍ ലാഭം എനിക്ക് വേറൊരാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’ അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടുള്ള മഹത്തായ ദാനധര്‍മമായിരുന്നു ജനസേവനം ദൈവാരാധനയായി കണ്ട ആ സ്വഹാബിവര്യന്‍ ചെയ്തത്.
തബൂക് യുദ്ധസന്നാഹവേളയില്‍ 100 ഒട്ടകവും 50 കുതിരകളും സൈന്യത്തിനു മുഴുവന്‍ ഭക്ഷണവും അദ്ദേഹം സംഭാവനയായി നല്‍കി. കൂടാതെ 1000 സ്വര്‍ണനാണയം റസൂല്‍(സ)യെ ഏല്‍പ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ നിരവധി മഹിതമാതൃകകള്‍ ആ മഹാത്മാവിന്റെ ജീവിതത്തില്‍ നമുക്കു കാണാന്‍ കഴിയും.
ഖലീഫയായി തിരഞ്ഞെടുക്കുന്നു
അബൂബക്കര്‍ സിദ്ദീഖിനെപ്പോലെ ഫാറൂഖ് ഉമറും പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഉന്നതമായ മാതൃകയാണ് സ്വീകരിച്ചത്. ഖലീഫയെ തിരഞ്ഞെടുക്കാന്‍ 6 അംഗ സംഘത്തെ നിശ്ചയിച്ചു.
ആറംഗസമിതി ഒത്തുകൂടി. ചര്‍ച്ചക്കുശേഷം ഖലീഫയെ നിശ്ചയിക്കാനുള്ള പരമാധികാരം അബ്ദുര്‍റഹ്മാനുബ്നു ഔഫിനു നല്‍കി. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് അവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഇങ്ങനെ ജനാഭിപ്രായം കൂടി വിലയിരുത്തിയ ശേഷം ഉഥ്മാനുബ്നു അഫ്ഫാനെ ഖലീഫയായി അദ്ദേഹം നാമനിര്‍ദേശം ചെയ്തു.
ഉഥ്മാനുബ്നുഅഫ്ഫാന്‍ ജനങ്ങളില്‍നിന്നും അനുസരണപ്രതിജ്ഞ(ബൈഅത്ത്) വാങ്ങി. ചുമതല ഏറ്റെടുത്തു. ഖലീഫ എന്ന നിലയില്‍ ഉഥ്മാനുബ്നു അഫ്ഫാന്റെ ഭരണം 12 വര്‍ഷത്തോളം നീണ്ടുനിന്നു. അദ്ദേഹം ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ 70 വയസ്സ് പിന്നിട്ടിരുന്നു.
ഖലീഫ ഉമറിനെ വധിച്ച കേസ് തീര്‍പ്പാക്കി നിയമവാഴ്ച പുനസ്ഥാപിക്കുന്നതിന് അദ്ദേഹം പ്രഥമ പരിഗണന നല്‍കി. അസര്‍ബൈജാന്‍, അര്‍മേനിയ എന്നിവടങ്ങളില്‍ ഉടലെടുത്ത കുഴപ്പങ്ങളും അദ്ദേഹം അവസാനിപ്പിച്ചു. റോമന്‍ സൈന്യം മുസ്ലിംകള്‍ക്കെതിരെ സൈനിക നീക്കങ്ങള്‍ നടത്തുന്നതായി അറിഞ്ഞു. ഈ സ്ഥലങ്ങളിലേക്കും സൈന്യത്തെ അയച്ച് കുഴപ്പക്കാരെ നിശ്ശേഷം അടിച്ചമര്‍ത്തി. ഇസ്ലാമിക രാഷ്ട്രത്തിന്റെ ഐക്യം പൂര്‍വാധികം ശക്തമാക്കി.
രാഷ്ട്രം വിസ്തൃതമാകുന്നു
കിഴക്ക് അഫ്ഗാനിസ്താന്‍ മുതല്‍ ഉത്തരാഫ്രിക്കയില്‍ തുനീഷ്യ വരെയും യൂറോപ്പിന്റെ ചില ഭാഗങ്ങളും ഇസ്ലാമിന് അധീനമാകത്തക്കവിധം രാഷ്ട്രം പ്രവിശാലമായിത്തീര്‍ന്നു. സ്പെയിനില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിയത് ഇക്കാലത്താണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായ അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളും ഇസ്ലാമിന് അധീനമായി. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), അബ്ദുര്‍റഹ്മാനുബ്നു അബൂബക്കര്‍(റ), അംറുബ്നു ആസ്(റ) തുടങ്ങിയവരുടെ സൈനിക നേതൃത്വത്തില്‍ ശക്തവും തന്ത്രപരവുമായ നീക്കത്തിലൂടെ ട്രിപ്പോളി കീഴടക്കി. കിഴക്ക് മുസ്ലിം സൈന്യം ജയ്ഹൂന്‍ നദി മുറിച്ചുകടന്ന് മാവറാഅന്നഹ്ര്‍ (ട്രാന്‍ ഓഷ്യാന) പ്രദേശം മോചിപ്പിച്ചു. സിറിയന്‍ഗവര്‍ണര്‍ മുആവിയതുബ്നു അബീസുഫ്യാന്‍ റോമാ സാമ്രാജ്യത്തിനെതിരെ വിജയം വരിച്ചു. തുരീസ് പര്‍വതത്തിനപ്പുറം അര്‍മീനിയ വരെ അദ്ദേഹം പടയോട്ടം നടത്തി.
നാവിക മുന്നേറ്റം
സിറിയന്‍ ഗവര്‍ണര്‍ മുആവിയയുടെ നേതൃത്വത്തില്‍ ഖലീഫയുടെ പ്രത്യേക അനുമതിയോടുകൂടി സുശക്തമായ ഒരു നാവികസേനക്ക് രൂപം നല്‍കി. സിറിയന്‍ തീരത്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും സൈപ്രസ് ദ്വീപ് റോമക്കാരില്‍നിന്ന് മോചിപ്പിക്കുവാനും നാവികശക്തിയുടെ സഹായത്താല്‍ മുആവിയക്ക് കഴിഞ്ഞു.
ഈ യുദ്ധത്തില്‍ ഈജിപ്ത് ഗവര്‍ണര്‍ അബ്ദുല്ലാഹിബ്നു അബീസര്‍ഹും കാര്യമായ പങ്കുവഹിച്ചു. 600 യുദ്ധക്കപ്പലുകളുള്ള റോമന്‍ സൈന്യത്തെ 200 യുദ്ധക്കപ്പലുകളുമായാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഇസ്ലാമിക ഖിലാഫത്ത് ഏറ്റവും വലിയ നാവികശക്തിയായിത്തീര്‍ന്നു.
വിശുദ്ധഖുര്‍ആന്റെ പകര്‍പ്പുകള്‍ തയ്യാറാക്കുന്നു
അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്തുതന്നെ വിശുദ്ധഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പകര്‍പ്പെടുത്ത് വിതരണം ചെയ്തിരുന്നില്ല. ഖുര്‍ആനിലെ ചില പദങ്ങള്‍ വ്യത്യസ്തരൂപത്തില്‍ എഴുതുവാനും ഉച്ചരിക്കുവാനും കഴിയും. നബി അംഗീകരിച്ച രീതിയനുസരിച്ചാണ് സ്വഹാബികള്‍ എഴുതുകയും പാരായണം ചെയ്യുകയും ചെയ്തിരുന്നത്. ഖിലാഫതുര്‍റാശിദയുടെ കാലത്ത് ധാരാളം അനറബികള്‍ ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി. അറബിഭാഷയില്‍ അറിവുകുറഞ്ഞ അവരുടെ പാരായണത്തില്‍ പാഠഭേദങ്ങള്‍ ഉടലെടുത്തു. ഇത് ഖലീഫ ഉഥ്മാന്റെ ശ്രദ്ധയില്‍പ്പെട്ടു.
അദ്ദേഹം അബൂബകര്‍ സിദ്ദീഖിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട യഥാര്‍ഥ ഖുര്‍ആന്‍ കോപ്പി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഉമറിന്റെ മകളും നബിയുടെ പത്നിയുമായ ഹഫ്സയുടെ കൈവശമായിരുന്നു അത്. ഒന്നാം ഖലീഫയുടെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരണത്തിന് മേല്‍നോട്ടം നല്‍കിയ സൈദുബ്നുസാബിത്തിന്റെതന്നെ മേല്‍നോട്ടത്തില്‍ അതിന്റെ പകര്‍പ്പുകളെടുത്ത് ഇസ്ലാമിക രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുത്തു. പാഠഭേദങ്ങളുള്ള ഇതര പകര്‍പ്പുകള്‍ നശിപ്പിച്ചു. ഇങ്ങനെ വിവിധ നാടുകളിലേക്ക് അയച്ചുകൊടുത്ത ഖുര്‍ആന്റെ പകര്‍പ്പുകളാണ് ഇന്ന് ലോകത്ത് കാണുന്ന മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും. മുസ്ഹഫ് ഉഥ്മാനീ എന്ന പേരിലാണ് ലോകത്തെങ്ങും ഇന്ന് ആധികാരിക മുസ്ഹഫുകള്‍ അറിയപ്പെടുന്നത്.
ഭരണ പരിഷ്ക്കാരങ്ങള്‍
ഖലീഫ ഉഥ്മാന്റെ കാലത്ത് രാജ്യം വിസ്തൃതമായതോടുകൂടി നിരവധി റോഡുകളും പാലങ്ങളും പുതുതായി നിര്‍മിച്ച് ഗതാഗതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തി. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സൌകര്യത്തിനായി ആവശ്യമായ സ്ഥലങ്ങളില്‍ സത്രങ്ങള്‍ പണികഴിപ്പിച്ചു.
മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു. മസ്ജിദുകളില്‍ ശമ്പളവ്യവസ്ഥയില്‍ ഇമാമുകളെയും മുഅദ്ദിനുകളെയും നിയമിച്ചു. ദാരിദ്യ്രം തുടച്ചുനീക്കാന്‍ കഴിഞ്ഞതിനാല്‍ ഉമര്‍ നല്‍കിയിരുന്ന പെന്‍ഷന്‍ രീതി നിര്‍ത്തലാക്കി. ജനങ്ങള്‍ പൊതുവെ സന്തുഷ്ടരും സുഭിക്ഷരുമായിരുന്നു. ഉമര്‍ നടപ്പിലാക്കിയ എല്ലാ പരിഷ്കരണപ്രവര്‍ത്തനങ്ങളും ഉഥ്മാനുബ്നുഅഫ്ഫാന്‍ തുടര്‍ന്നു.
ലോലഹൃദയനായ ഭരണാധികാരി
ഉഥ്മാന്‍ സമ്പന്നനായിരുന്നു. ലളിതമെങ്കിലും സുഖജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം വരുമാനത്തില്‍നിന്നാണ് തന്റെ സര്‍വചെലവുകളും നിറവേറ്റിയിരുന്നത്. പൊതുമുതലില്‍നിന്ന് യാതൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. വിധവകള്‍, അനാഥകള്‍, ബന്ധുക്കള്‍ തുടങ്ങി നൂറുകണക്കിനാളുകളെ അദ്ദേഹം സംരക്ഷിച്ചുപോന്നു. വെള്ളിയാഴ്ചതോറും ഓരോ അടിമയെ മോചിപ്പിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
കരുണാര്‍ദ്രമായ ഹൃദയത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ഒരിക്കല്‍ ഒരടിമയുടെ ചെവിക്കുപിടിച്ചു നോവിക്കുകയുണ്ടായി. പിന്നീട് അതിന്റെ പേരില്‍ അദ്ദേഹം അത്യന്തം വ്യസനിച്ചു. മാത്രമല്ല, ആ അടിമയെ വിളിച്ച് സ്വന്തം ചെവി കാണിച്ചു കൊടുത്തു പകരം വീട്ടാന്‍ അപേക്ഷിക്കുകയും ചെയ്തു.
രക്തസാക്ഷിത്വം
തന്റെ ഉറ്റവരോടും ഉടയവരോടും ഉഥ്മാന്‍ അങ്ങേയറ്റം ഔദാര്യം കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം മുന്‍ഗാമികളായ ഖലീഫമാരുടെ സൂക്ഷ്മത കാണിച്ചില്ല എന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ‘നിങ്ങള്‍ക്കു ഖലീഫസ്ഥാനം ലഭിക്കുകയാണെങ്കില്‍ സ്വന്തം ഗോത്രത്തില്‍പ്പെട്ടവര്‍ക്കു മുസ്ലിംകളുടെമേല്‍ അധികാരം നല്‍കരുതെ’ന്ന് ഉമര്‍ പറയുമായിരുന്നു. എന്നാല്‍ ഉഥ്മാന്‍ അന്യര്‍ക്കെന്നപോലെ സ്വന്തം ഗോത്രക്കാര്‍ക്കും സഹായങ്ങളും വലിയ ഉദ്യോഗങ്ങളും നല്‍കി. ഗോത്രങ്ങള്‍ക്കിടയിലെ പഴയ മത്സരം തലയുയര്‍ത്താന്‍ ഇത് കാരണമായി. ചില പ്രവിശ്യകളിലെ ഗവര്‍ണര്‍മാരെ സംബന്ധിച്ച് പരാതികളുയര്‍ന്നു. ജനങ്ങള്‍ക്കിടയില്‍നിന്നുയര്‍ന്നുവന്ന ആക്ഷേപങ്ങളുടെ യാഥാര്‍ഥ്യമന്വേഷിക്കുവാന്‍ ഒരു നിഷ്പക്ഷ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു സംഘത്തിന്റെ റിപ്പോര്‍ട്ട്.
ഖലീഫ മസ്ജിദുന്നബവിയില്‍ ജനങ്ങളെ വിളിച്ചുകൂട്ടി തന്റെ നിലപാട് വിശദീകരിക്കുകയുണ്ടായി. ജനങ്ങള്‍ അതംഗീകരിച്ചു. ശിഥിലീകരണപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അലി ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. ഉഥ്മാന്റെ പ്രവര്‍ത്തനം സ്വജനസ്നേഹവും ആര്‍ദ്രതയും മുതലെടുത്ത് അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍, പ്രത്യേകിച്ച് മര്‍വാനുബ്നു ഹകമിനെപ്പോലുള്ളവര്‍ അവിഹിതമായി കാര്യങ്ങള്‍ നേടുകയും അത് കുഴപ്പങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
ഇസ്ലാം വിശ്വസിച്ചിരിക്കുന്നു എന്നവകാശപ്പെട്ട് രംഗത്തുവന്ന ജൂതനായിരുന്ന അബ്ദുല്ലാഹിബ്നു സബഅ് സിറിയ, ഈജിപ്ത്, കൂഫ, ബസ്വറ എന്നീ നാടുകളില്‍ സഞ്ചരിച്ച് ഖലീഫക്കെതിരെ ജനങ്ങളെ ഇളക്കിവിട്ടതായി ചില ചരിത്രഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ക്കും ഖലീഫക്കുമെതിരില്‍ ആക്ഷേപങ്ങളുമായി വിവിധ പ്രവിശ്യകളില്‍നിന്ന് ജനങ്ങള്‍ ഭരണകേന്ദ്രമായ മദീനയിലേക്ക് പുറപ്പെട്ടു.
കുഴപ്പങ്ങള്‍ സൃഷ്ടിച്ചത് കൂഫ, ബസ്വറ, സിറിയ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു. മതിയായ ഇസ്ലാമിക ശിക്ഷണം അവര്‍ക്കു ലഭിച്ചിരുന്നില്ല. രണ്ടായിരത്തോളം വരുന്ന ഇവര്‍ മദീനയില്‍ നുഴഞ്ഞുകയറി ഖലീഫയുടെ വസതി വളഞ്ഞ് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. ഖലീഫ അവരുടെ ആവശ്യം അംഗീകരിക്കാതെ ഇപ്രകാരം പറഞ്ഞു: ‘വാളിന്റെ ബലംകൊണ്ടല്ല ഞാന്‍ അധികാരത്തിലേറിയത്. മുസ്ലിംകള്‍ അവരുടെ ഇഷ്ടപ്രകാരം എന്നെ ഖലീഫയാക്കിയതാണ്. അപ്പോള്‍ ബലം പ്രയോഗിച്ച് എന്നെ സ്ഥാനമൊഴിപ്പിക്കുന്നതെന്തിന്?’
പ്രമുഖ സ്വഹാബികളില്‍ പലരും മദീനവിട്ട് മറ്റു സ്ഥലങ്ങളിലായിരുന്നു. കുഴപ്പക്കാരെ ശക്തികൊണ്ട് നേരിടാന്‍ മദീനയിലുണ്ടായിരുന്ന സ്വഹാബികള്‍ ഖലീഫയോടാവശ്യപ്പെട്ടു. അദ്ദേഹം അത് സ്വീകരിച്ചില്ല. ‘എന്റെ കാര്യത്തെച്ചൊല്ലി മുസ്ലിംകള്‍ രക്തം ചിന്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുന്നത് വരെ ഈ നിലപാടില്‍നിന്ന് അദ്ദേഹം ഇളകിയില്ല.
അങ്ങനെ ഹിജ്റ 35 ദുല്‍ഹജ്ജ് 8 ന് അദ്ദേഹം രക്തസാക്ഷിയായി. സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ വിശ്വപ്രസിദ്ധമായ ഖിലാഫതുവമുലൂകിയത് എന്ന ഗ്രന്ഥത്തില്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു.
‘സങ്കീര്‍ണമായ ആ ഘട്ടത്തില്‍ ഉഥ്മാന്‍ സ്വീകരിച്ച നിലപാട് ഒരു ഖലീഫയും രാജാവും തമ്മിലുള്ള അന്തരമാണ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് അപ്പോള്‍ ഏതെങ്കിലും ഒരു രാജാവായിരന്നെങ്കില്‍ അധികാരം സുരക്ഷിതമാക്കുന്നതിനുവേണ്ടി എന്തുകളി കളിക്കുവാനും അയാള്‍ മടിക്കുമായിരുന്നില്ല. അതിന്റെ പേരില്‍ എന്തു നാശമുണ്ടായാലും അയാള്‍ക്കത് പ്രശ്നമാകുകയില്ല. പക്ഷേ, ഇത് സച്ചരിതനായ ഖലീഫയാണ്. ഒരു മുസ്ലിമിന് സര്‍വ്വോപരി പ്രിയങ്കരമായിരിക്കേണ്ട പവിത്രവസ്തുക്കള്‍ ചിവിട്ടിയരക്കപ്പെടുന്നതിനേക്കാള്‍ സ്വന്തം ജീവന്‍ ഹനിക്കപ്പെടുന്നതാണ് അദ്ദേഹം നിസ്സാരമായി കരുതുക.’
ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം
Comments
Post a Comment