ഉമ്മു ഖാലിദിന്നൊരുറുമാല്‍

ഉമ്മു ഖാലിദിന്നൊരുറുമാല്‍




    ഉമ്മു ഖാലിദിന്റെ ജീവിതത്തില്‍ അത് മറക്കാനാവാത്ത ദിവസമായിരുന്നു. അയാളുടെ പിതാവ് അവളെയുംകൊണ്ട് പ്രവാചകനെ കാണാന്‍ പോയ ദിവസം. പെരുന്നാളു വന്നപോലെ പുതുവസ്ത്രങ്ങളണിഞ്ഞാണ് അവള്‍ ഉപ്പയുടെ കൈപിടിച്ച് നടന്നത്.


    പ്രവാചകന് ആ കൊച്ചുമിടുക്കിയെ കണ്ടപ്പോഴേ വലിയ സന്തോഷമായി. അവളുടെ ചൊടിയും ചുണയും തിരുമേനിയെ ആകര്‍ഷിച്ചു.


    “ഉമ്മു ഖാലിദ് നല്ല മിടുക്കിയാണല്ലോ.” അവള്‍ കേള്‍ക്കെത്തന്നെ നബി പ്രശംസിച്ചു. അവള്‍ അഭിമാനംകൊണ്ട് വീര്‍ക്കാന്‍ ഇനിയെന്തുവേണം? ഉമ്മു ഖാലിദ് പ്രവാചകനോടൊട്ടിച്ചേര്‍ന്നിരുന്ന് ചിരിയും കളിയുമായി.


    ഉമ്മു ഖാലിദിന്റെ ഉപ്പക്ക് ഇതുകണ്ടിട്ട് സന്തോഷവും സങ്കടവും ഒപ്പമുണ്ടായി. നബിയും തന്റെ മോളും വേഗം ഇണങ്ങിയല്ലോ എന്നായിരുന്നു സന്തോഷം. അവളാ വലിയ മനുഷ്യന്റെ സമയം വെറുതേ മെനക്കെടുത്തുന്നല്ലോ എന്ന സങ്കടവും.


    “മതി മതി ഉമ്മു ഖാലിദ്, വരൂ, വീട്ടില്‍ പോകും” അയാള്‍ അക്ഷമ കാണിച്ചു. അതേ സമയം നബി പറഞ്ഞതോ;


    “സാരമില്ല. നിങ്ങള്‍ പോയ്‌ക്കോളൂ. അവള്‍ കുറേ നേരംകൂടി ഇവിടെ കളിക്കട്ടെ.”


    അന്നുച്ചതിരിഞ്ഞാണ് ഉമ്മു ഖാലിദ് വീട്ടിലേക്ക് മടങ്ങിയത്.


    നബി തന്റെ ജോലികളില്‍ മുഴുകി. ദിവസങ്ങള്‍ കടന്നുപോയി. അവിടന്നു ഉമ്മു ഖാലിദിനെ മറന്നോ?


    ഒരു ദിവസം ചില സുഹൃത്തുക്കള്‍ നബിക്കു കുറേ വസ്ത്രങ്ങള്‍ കാഴ്ചവെച്ചു. തിരുമേനി അവയോരോന്നും എടുത്തു നോക്കികൊണ്ടിരിക്കുകയാണ്. ഇടക്ക് ചിലതൊക്കെ ഓരോരുത്തര്‍ക്ക് കൊടുക്കുന്നുമുണ്ട്. കൂട്ടത്തിലതാ ഒരുറുമാല്‍! വിശേഷപ്പെട്ട പട്ടുറുമാല്‍.


    “ഈ ഉറുമാല്‍ ഞാന്‍ ആര്‍ക്കാ കൊടുക്കുക?” നബി പാതി തന്നോടും പാതി ചുറ്റുമിരിക്കുന്ന ശിഷ്യന്മാരോടുമെന്ന വണ്ണം തെല്ലുറക്കെ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും ഉള്ളില്‍ അതു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. വിനയവും ലജ്ജയും കാരണം തുറന്നു പറയാന്‍ മടി. അലച്ച പാടില്ലെന്ന് ഗുരു എപ്പോഴും ഉപദേശിക്കാറുണ്ടല്ലോ.


    “ഉമ്മു ഖാലിദിനെ വിളിച്ചോണ്ടു വാ.” നബി തന്നെ അപ്പോഴേക്കും ഒരുത്തരം കണ്ടെത്തിയിരുന്നു. “ഉറുമാല്‍ അവള്‍ക്കു ചേരും.”


    അനുചരന്‍മാരിലൊരാള്‍ ഓടിച്ചെന്ന് ഉമ്മു ഖാലിദിനെ വിളിച്ചു. നബി വിളിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിക്കുണ്ടായ ആനന്ദം!


    മനോഹരമായ ആ ഉറുമാല്‍ നബി കൊടുത്തപ്പോള്‍ അവള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുക തന്നെ ചെയ്തു.


    “നോക്കു, എന്ത് ഭംഗിയുള്ള പൂക്കള്‍ അല്ലേ ഉമ്മു ഖാലിദ്?” നബി ചോദിച്ചു. ഉറുമാലില്‍ പൂക്കളുടെ ചിത്രം തുന്നിപ്പിടിപ്പിച്ചിരുന്നു.


    ഈ ഉറുമാലിനെക്കാള്‍ വിലപിടിച്ച ഒന്നും ഈ ഭൂമിയിലില്ല എന്ന വിചാരത്തോടെ ഉമ്മു ഖാലിദ് ഗമയില്‍ വീട്ടിലേക്ക് നടന്നു.

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം