അബൂബകര്‍ സിദ്ദീഖ്(ഭരണം: ഹി. 11 ‏‏‏‏‏ 13, ക്രി. 632 ‏‏‏‏‏ 634)

അബൂബകര്‍ സിദ്ദീഖ്(ഭരണം: ഹി. 11 ‏‏‏‏‏ 13, ക്രി. 632 ‏‏‏‏‏ 634)

ഇസ്ലാമിക ചരിത്രത്തില്‍ അബൂബകര്‍സിദ്ദീഖിന് മഹത്തായ സ്ഥാനമാണുള്ളത്. Image result for അബൂബകര്‍ സിദ്ദീഖ്ഇസ്ലാമിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും വേണ്ടി കഠിനത്യാഗം ചെയ്തവരില്‍ നബികഴിഞ്ഞാല്‍ പ്രമുഖസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുതന്നെ മക്കയില്‍ നബിയുടെ സന്തതസഹചാരിയും ആത്മസുഹൃത്തുമായിരുന്നു അബൂബക്കര്‍. പ്രവാചകത്വം ലഭിച്ചപ്പോള്‍ ആദ്യമായി ഇസ്ലാം ആശ്ളേഷിച്ച പുരുഷനും അദ്ദേഹമായിരുന്നു. നബിയുടെ ജനനത്തിനുശേഷം രണ്ടു വര്‍ഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് മക്കയില്‍ ഖുറൈശീതമീംവംശത്തില്‍ അബൂബക്കര്‍ ജനിച്ചു. പിതാവ് ഉഥ്മാന്‍ അബൂഖുഹാഫയും മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാബിന്‍ത് സ്വഖ്റും ആയിരുന്നു. അബ്ദുല്‍ കഅ്ബ എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. നബി ഈ പേരിനു പകരം അബ്ദുല്ല എന്ന് വിളിച്ചു. ഇസ്ലാമിലേക്ക് ആദ്യമായി കടന്നുവന്ന പുരുഷന്‍ എന്ന നിലക്ക് അബൂബക്കര്‍ എന്ന് പിന്നീട് അറിയപ്പെട്ടു. നബിയുടെ ഓരോ വാക്കും സംശയലേശമന്യേ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ സിദ്ദീഖ് എന്ന നാമം ലഭിച്ചു. പില്‍ക്കാലത്ത് അബൂബക്കര്‍ സിദ്ദീഖ് എന്ന പേരില്‍ വിഖ്യാതനായി.

നബിയോടൊപ്പം
ഇസ്ലാം സ്വീകരിച്ച ശേഷം അബൂബക്കറിന് നബിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. പലപ്പോഴും സ്വന്തം കച്ചവടം പോലും മാറ്റിവെച്ച് നബിയോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തന്റെ സമ്പത്തു മുഴുവന്‍ ഇസ്ലാമിക പ്രവര്‍ത്തനത്തിനുവേണ്ടി അദ്ദേഹം വിനിയോഗിച്ചു. അബൂബക്കറിന്റെ സമ്പത്ത് പ്രയോജനപ്പെട്ടതുപോലെ മറ്റാരുടെയും സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്ന് നബി ഒരിക്കല്‍ പറയുകയുണ്ടായി.
മക്കയില്‍ നിരന്തരം ഖുറൈശികളുടെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ഘട്ടത്തില്‍ അബ്സീനിയയിലേക്ക് ഇതര സ്വഹാബികളോടൊപ്പം പോകുവാന്‍ തയ്യാറായി. എന്നാല്‍ അബൂബക്കറിനെപ്പോലുള്ള ഒരാള്‍ മക്കയില്‍നിന്നും പോകുവാന്‍ പാടില്ല എന്നു ശഠിച്ച മക്കയിലെ വര്‍ത്തകപ്രമാണിയായ ഇബ്നുദുഗ്ന അദ്ദേഹത്തിനു അഭയം നല്‍കി. നാട്ടിലെ പ്രമുഖര്‍ ആര്‍ക്കെങ്കിലും അഭയം നല്‍കിയാല്‍ അത് എല്ലാവരും മാനിക്കണമെന്നായിരുന്നു അറേബ്യയിലെ നിയമം. എതിര്‍പ്പുകളെ അവഗണിച്ച് പരസ്യമായി അല്ലാഹുവിനെ ആരാധിക്കുവാന്‍ തന്റെ വീട്ടുമുറ്റത്ത് ഒരു പള്ളി പണിയുവാന്‍ പോലും അദ്ദേഹം ധൈര്യം കാണിച്ചു. ഖുറൈശികള്‍ ഇതു കണ്ട് ഇളകി വശായി.
പരസ്യമായി നമസ്കരിച്ചത് അഭയം നല്‍കിയ ഇബ്നുദുഗ്നക്കും പിടിച്ചില്ല. അയാള്‍ അഭയം പിന്‍വലിച്ചു. തനിക്ക് അല്ലാഹുവിന്റെ അഭയം മാത്രം മതിയെന്ന് പരസ്യമായി പറഞ്ഞ അബൂബക്കര്‍ ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ തുടരവേ ഇസ്ലാമിക പ്രബോധനങ്ങളിലും ആരാധനകളിലും മുഴുകി നബിയോടൊപ്പം ഉറച്ചുനിന്നു.
ഉമയ്യ്ത്തുബ്നുഖലഫ് എന്ന ഖുറൈശീ പ്രമാണിയുടെ പീഡനത്തില്‍നിന്നും അടിമയായ ബിലാലിനെ വിലക്കുവാങ്ങി മോചിപ്പിച്ചു. കൂടാതെ നിരവധി അടിമകളെ മോചിപ്പിക്കുവാന്‍ അബൂബക്കര്‍ തന്റെ ധനം വിനിയോഗിച്ചു. തന്റെ കൂട്ടുകാരായിരുന്ന ഉസ്മാനുബനുഅഫ്ഫാന്‍ സുബൈറുബ്നുല്‍ അവ്വാം, സഅദ്ബ്നു അബീവഖാസ്, അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹതുബ്നു ഉബൈദില്ല, അബൂഉബൈദത്തുല്‍ ജര്‍റാഹ് എന്നീ പ്രമുഖര്‍ ഇസ്ലാം ആശ്ളേഷിച്ചത് അബൂബക്കര്‍ സിദ്ദീഖ് മുഖേനയാണ്.
മക്കയില്‍നിന്നും മദീനയിലേക്ക് ഹിജ്റയില്‍ നബിയെ അനുഗമിച്ചത് അബൂബക്കര്‍ സിദ്ദീഖ് ആയിരുന്നു. യാത്രാമധ്യേ ശത്രുക്കളുടെ ദൃഷ്ടിയില്‍പ്പെടാതിരിക്കാന്‍ ഥൌര്‍ പര്‍വ്വതത്തിലെ ഗുഹയില്‍ ഇരുവരും ഒളിച്ചിരുന്നു. ഈ സംഭവം ഖുര്‍ആനില്‍ ഇപ്രകാരം പ്രതിപാദിച്ചിരുന്നു. “സത്യനിഷേധികള്‍ അദ്ദേഹത്തെ (നബിയെ) പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍ അവര്‍ ഇരുവരും ആ ഗുഹയിലായിരുന്നപ്പോള്‍ അദ്ദേഹം തന്റെ സഖാവിനോട് ദു‏‏ഃഖിക്കാതിരിക്കുക. അല്ലാഹു നമ്മോടൊപ്പമുണ്ട് എന്നു പറഞ്ഞു. ആ സമയം അല്ലാഹു അവങ്കല്‍നിന്നുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുത്തു. നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു സൈന്യത്താല്‍ അദ്ദേഹത്തെ ബലപ്പെടുത്തി” (തൌബ: 40)അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിച്ച സഖാവ് അബൂബക്കര്‍ സിദ്ദീഖ് (റ) ആയിരുന്നു.
സമ്പത്ത് മുഴുവന്‍ ദൈവിക മാര്‍ഗത്തില്‍
മക്കാജീവിതത്തില്‍ അബൂബകര്‍ തന്റെ സമ്പത്ത് നിര്‍ലോഭം വിനിയോഗം ചെയ്തിരുന്നു. തബൂഖ് യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുന്ന സമയം. സ്വഹാബികള്‍ ഓരോരുത്തരായി സംഭാവനകള്‍ കൊണ്ടുവന്നു തുടങ്ങി. അബൂബകര്‍ സിദ്ദീഖും സംഭാവന നല്‍കി. “ഇനിയും എന്താണ് വീട്ടിലുള്ളത്?” നബി ചോദിച്ചു. ‘അല്ലാഹുവും അവന്റെ റസൂലും’ എന്നായിരുന്നു അബൂബക്കറിന്റെ മറുപടി. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ആ ധന്യജീവിതത്തിലുടനീളം കാണാന്‍ കഴിയും.
ഖലീഫയായി ചുമതലയേല്‍ക്കുന്നു
അബൂബകര്‍സിദ്ദീഖ്(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിവസം മസ്ജിദുന്നബവിയില്‍ വെച്ച് മുസ്ലിംകള്‍ അദ്ദേഹത്തിന് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു. അങ്ങനെ അദ്ദേഹം മദീനയില്‍ നബിക്കുശേഷം ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രഥമഖലീഫയായി.
ബൈഅത്തിനുശേഷം അദ്ദേഹം ചെയ്ത ചരിത്രപ്രസിദ്ധമായ പ്രസംഗം ഒരു ഉത്തമഭരണാധികാരിയുടെ ചുമതലകളും ബാധ്യതകളും പൊതുജനങ്ങളുടെ അവകാശങ്ങളും വിവരിച്ചുകൊണ്ടുള്ളതായിരുന്നു. അതിപ്രകാരം വായിക്കാം:
‘ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും യോഗ്യന്‍ ഞാനല്ല. ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. തെറ്റായ വഴിക്കു പോവുകയാണെങ്കില്‍ എന്നെ നേരെയാക്കുക. നിങ്ങളില്‍ ദുര്‍ബലരായവര്‍ അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുവോളം എന്നെ സംബന്ധിച്ചിടത്തോളം ശക്തരായിരിക്കും. നിങ്ങളില്‍ ശക്തരായിട്ടുള്ളവര്‍ അവരില്‍നിന്നും മറ്റുള്ളവരുടെ അവകാശങ്ങള്‍ വാങ്ങുവോളം എന്നെ സംബന്ധിച്ചിടത്തോളം ദുര്‍ബലരുമായിരിക്കും. ഞാന്‍ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. ഞാന്‍ അവരെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല.’
ഒരു മുസ്ലിം ഭരണാധികാരി ഇസ്ലാമിക രാഷ്ട്രത്തില്‍ എങ്ങനെയാണ് ഭരണം നടത്തേണ്ടതെന്ന് ഈ ലഘുപ്രസംഗത്തില്‍നിന്ന് വ്യക്തമാകുന്നു. ഭരണാധികാരിക്ക് സന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് താന്തോന്നിയായി ഭരണം നടത്തുക സാധ്യമല്ല. ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ഭരണം നടത്തുവാന്‍ അയാള്‍ ബാധ്യസ്ഥനാണ്. മറിച്ചായാല്‍ ഭരണാധികാരിയോട് നിസ്സഹകരിക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട അവകാശബാധ്യതകള്‍ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ മൌലിക തത്വങ്ങളാണ്. തുടര്‍ന്നു വന്ന ഖലീഫമാരും തങ്ങളുടെ മാര്‍ഗനിര്‍ദേശകതത്വങ്ങളായി ഇവ സ്വീകരിച്ചതായി കാണാവുന്നതാണ്.
അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണം
അബൂബക്കര്‍ സിദ്ദീഖ് ഭരണസാരഥ്യം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ചെയ്തത് ആഭ്യന്തര രംഗം ഭദ്രമാക്കലായിരുന്നു. മുഹമ്മദ് നബിയുടെ കാലത്തുതന്നെ അറേബ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ വരുതിയിലായിക്കഴിഞ്ഞിരുന്നെങ്കിലും ചില പ്രദേശക്കാര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇസ്ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവരും ഇസ്ലാം ആശ്ളേഷിച്ചവരില്‍ ഉണ്ടായിരുന്നു. ഇവര്‍ നബിയുടെ മരണശേഷം കലാപത്തിനു മുതിര്‍ന്നു. ചില ഗോത്രങ്ങള്‍ നബിയുടെ കാലത്ത് രാഷ്ട്രത്തിനു നല്‍കിയ സക്കാത്ത് നല്‍കുന്നതില്‍ വിമുഖത കാണിച്ചു. യമാമക്കാരനായ മുസൈലിമ പ്രവാചകത്വവാദവുമായി രംഗത്തുവന്നു. വ്യാജപ്രവാചകനായതുകൊണ്ട് മുസൈലിമത്തുല്‍കദ്ദാബ് എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ ഇയാള്‍ അറിയപ്പെടുന്നത്.
ഈ കലാപക്കാരെ നേരിടുകയാണ് അബൂബക്കറിന് ആദ്യമായി ചെയ്യാനുണ്ടായിരുന്നത്. സകാത്ത് നിഷേധികളെ ഖലീഫ കരുതലോടെ വീക്ഷിച്ചു. ഇസ്ലാമിക രാഷ്ട്രത്തിന്റ ബൈതുല്‍മാലിലേക്ക് സകാത് നല്‍കാതിരിക്കുന്നത് രാഷ്ട്രത്തില്‍നിന്ന് വേറിട്ടു പോകുന്നതിനു തുല്യമായിരുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിനു നല്‍കിയ ഒരു ഒട്ടകക്കയറാണ് എനിക്കു നിഷേധിക്കുന്നതെങ്കില്‍പോലും അതിന്റെ പേരില്‍ അവര്‍ക്കെതിരെ ഞാന്‍ യുദ്ധം ചെയ്യും.”
എത്ര ധീരമായ പ്രഖ്യാപനം! കലാപം മുളയിലേ നുള്ളിക്കളയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുസൈലിമ, തുലൈഹ, അസ്വദുല്‍ അന്‍സി എന്നിവര്‍ കള്ളപ്രവാചക വാദവുമായി രംഗത്തുവന്നു. ഇവരില്‍ പ്രമുഖന്‍ അബൂഹനീഫ ഗോത്രക്കാരനായ മുസൈലിമയായിരുന്നു. വ്യാജപ്രവാചകത്വവാദവുമായി രംഗപ്രവേശനം ചെയ്ത ക്രിസ്ത്യന്‍ സ്ത്രീയായ സജാഹിനെ മുസൈലിമ വിവാഹം കഴിച്ചു.
മുസൈലിമ 40000 ത്തോളം വരുന്ന സൈന്യത്തെ സംഘടിപ്പിച്ചു. അവരെ നേരിടാന്‍ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ഖലീഫ അയച്ചു. യമാമ എന്ന സ്ഥലത്തുവെച്ച് ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. ധീരനായ ഖാലിദുബ്നുല്‍ വലീദിന്റെ നിര്‍ണായകവും തന്ത്രപരവുമായ നീക്കത്താല്‍ ശത്രുസൈന്യം പരാജയപ്പെട്ടു. മുസൈലിമ കൊല്ലപ്പെട്ടു. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടായ യമായ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമുള്ള എഴുന്നൂറോളം സ്വഹാബികള്‍ രക്തസാക്ഷികളായതായി റിപ്പര്‍ട്ടുകളുണ്ട്.
ഖൈസര്‍ ‏‏‏‏‏ കിസ്റ ഭരണങ്ങളുടെ അന്ത്യം
അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ അക്കാലത്ത് വലിയ സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നു. അവയിലൊന്നായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം. പേര്‍ഷ്യന്‍ ഭരണാധികാരി കിസ്റ (ഖുസ്രു) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. രണ്ടാമത്തെ ഭരണകൂടമായിരുന്നു റോം അഥവാ ബൈസന്റയിന്‍. റോമന്‍ ചക്രവര്‍ത്തി കൈസര്‍ അഥവാ സീസര്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി വിവിധ നാടുകളിലേക്ക് കത്തുകളയച്ചിരുന്നു. പേര്‍ഷ്യന്‍ രാജാവായ കുസ്രുപര്‍വേശ് നബിയുടെ കത്ത് ചീന്തിക്കളയുകയാണുണ്ടായത്. ഈ വിവരമറിഞ്ഞ നബി ഖുസ്രുവിന്റെ രാജ്യവും ഇപ്രകാരം ചീന്തപ്പെടുമെന്ന് പ്രവചിക്കുകയുണ്ടായി. അഗ്നിയാരാധകരായ ഇവര്‍ അറബികളോട് കടുത്ത പകയും വിദ്വേഷവും ഉള്ളവരായിരുന്നു. ഖലീഫ പേര്‍ഷ്യക്കാരെയും റോമക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു. ക്ഷണം നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഇസ്ലാമിക രാഷ്ട്രത്തിന്റെ ആധിപത്യത്തിനു വഴങ്ങി കപ്പം നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഈ ഉപാധിയും തിരസ്കരിക്കപ്പെട്ടു.
ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോമന്‍ ‏‏‏‏‏ പേര്‍ഷ്യന്‍ സൈന്യങ്ങള്‍ ഇടക്കിടെ ആക്രമണം നടത്തിയിരുന്നു. അവരുടെ ആക്രമണത്തില്‍നിന്ന് മുസ്ലിംകള്‍ക്ക് സുരക്ഷിതത്വം നല്‍കാനും അടുത്ത പ്രദേശങ്ങളില്‍ നിര്‍ഭയമായി ഇസ്ലാമികപ്രബോധനം നിര്‍വഹിക്കനുള്ള സാഹചര്യം ഒരുക്കാനും ഇസ്ലാമിക രാഷ്ട്രം ബാധ്യസ്ഥമായിരുന്നു. ഇക്കാരണത്താല്‍ റോമാ പേര്‍ഷ്യന്‍ സൈന്യങ്ങളുമായി ഏറ്റുമുട്ടല്‍ അനിവാര്യമായിത്തീര്‍ന്നു.
നബി മരണപ്പെടുന്നതിനു തൊട്ടുമുമ്പ് അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ റോമന്‍ സൈന്യം നടത്തിക്കൊണ്ടിരുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് 18 വയസ്സു മാത്രമുള്ള ഉസാമത് ബ്നു സൈദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സജ്ജമാക്കിയിരുന്നു. അബൂബക്കര്‍ സിദ്ദീഖ് ഖലീഫയായ ശേഷവും റോമക്കാരുടെ അക്രമം തുടര്‍ന്നു. നബിയുടെ കല്‍പനപ്രകാരം സജ്ജമാക്കിയിരുന്ന സൈന്യത്തെ അദ്ദേഹം ലക്ഷ്യസ്ഥാനത്തേക്കയച്ചു.
അതിര്‍ത്തി പ്രദേശങ്ങളിലെ അറബികള്‍ മുസ്ലിംകളായതോടെ പേര്‍ഷ്യന്‍ ഉപദ്രവം പൂര്‍വാധികം ശക്തിപ്പെട്ടു. അറബികളുടെ സഹായാഭ്യര്‍ഥന പരിഗണിച്ച ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം പേര്‍ഷ്യക്കാരുമായി ഏറ്റുമുട്ടി. പേര്‍ഷ്യക്കാര്‍ അടിമകളാക്കിയ മുസ്ലിംകളെ മോചിപ്പിച്ചു. നിരവധി പട്ടണങ്ങള്‍ കീഴടക്കി. പേര്‍ഷ്യന്‍ രാജാവായ ഖുസ്രുപര്‍വേസിന്റെ രാജ്യം ഛിന്നഭിന്നമാകത്തക്കവിധം കനത്ത ആഘാതമാണ് പേര്‍ഷ്യക്കാര്‍ക്കുണ്ടായത്. ധീരനായ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം പേര്‍ഷ്യക്കാരുടെ മേല്‍ നിര്‍ണായക വിജയം കൈവരിച്ചു. ഖുസ്രുവിന്റെ രാജ്യം ചീന്തപ്പെടുമെന്ന നബിയുടെ പ്രവചനം ഇവിടെ യാഥാര്‍ഥ്യമായി ഭവിച്ചു.
റോമക്കാരുടെ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ പുറപ്പെട്ട സൈന്യം യര്‍മൂഖില്‍ വെച്ച് റോമന്‍ സൈന്യവുമായി ഏറ്റുമുട്ടി. ശുറഹ്ബീലുബ്നുഹസന, അബൂഉബൈദ, അംറുബ്നുല്‍ആസ്, യസീദുബ്നു അബൂസുഫ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ യര്‍മൂഖ് യുദ്ധം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായ ഖാലിദുബ്നുല്‍ വലീദ് ഖലീഫയുടെ നിര്‍ദേശപ്രകാരം യര്‍മൂഖിലെത്തി. ഇദ്ദേഹം സൈനിക നേതൃത്വം ഏറ്റെടുത്തു. ഒരു ലക്ഷത്തിലധികം വരുന്ന റോമന്‍ സൈന്യത്തെ നാല്‍പ്പതിനായിരത്തോളം വരുന്ന മുസ്ലിം സൈന്യം ദയനീയമായി പരാജയപ്പെടുത്തി. സൈന്യാധിപനായിരുന്ന ഖാലിദുബ്നുല്‍വലീദിന്റെ ധീരവും തന്ത്രപരവുമായ സൈനിക നീക്കങ്ങള്‍ യര്‍മൂഖ് യുദ്ധം വിജയിക്കുവാന്‍ പ്രധാന കാരണമായിരുന്നു. ഈ യുദ്ധത്തോടുകൂടി സിറിയ, ഫലസ്ഥീന്‍ പ്രദേശങ്ങളുടെ വാതിലുകള്‍ മുസ്ലിംകള്‍ക്കായി തുറക്കപ്പെട്ടു.
ഖുര്‍ആന്‍ ക്രോഡീകരണം
പരിശുദ്ധഖുര്‍ആന്‍ ക്രോഡീകരണമാണ് അബൂബകര്‍ സിദ്ദീഖിന്റെ മറ്റൊരു പ്രധാന നേട്ടം. നബിയുടെ കാലത്തുതന്നെ ഖുര്‍ആന്‍ ആയിരക്കണക്കിന് സ്വഹാബികള്‍ മനഃപാഠമാക്കിയിരുന്നെങ്കിലും ഒരു ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ നിരവധി സ്വഹാബികള്‍ യമാമായുദ്ധത്തില്‍ രക്തസാക്ഷികളായി. ഈ സംഭവത്തെത്തുടര്‍ന്ന് ഉമര്‍ നിര്‍ദേശിച്ചതനുസരിച്ച് നബിയുടെ വഹ്യ് എഴുത്തുകാരനായിരുന്ന സയ്ദുബ്നുസാബിതിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കുന്നതിന്റെ ചുമതല ഏല്‍പ്പിച്ചു. അവര്‍ സ്വഹാബികള്‍ മനഃപ്പാഠമാക്കിയിരുന്ന ഖുര്‍ആന്‍ സൂക്തങ്ങളും വഹ്യ് സമയത്ത് രേഖപ്പെടുത്തിയിരുന്ന മുഴുവന്‍ ലിഖിത രൂപങ്ങളും വളരെ സൂക്ഷമമായി പരിശോധിച്ച് പരിശുദ്ധഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ എഴുതിത്തയ്യാറാക്കി.
ജിസ്യ
മുസ്ലിംകള്‍ക്ക് സകാത് നിര്‍ബന്ധമാക്കിയതുപോലെ അമുസ്ലിംകളില്‍നിന്നും ജിസ്യ പിരിച്ചെടുക്കുകയുണ്ടായി. മുസ്ലിംകളല്ലാത്തവര്‍ക്ക് രാഷ്ട്രം പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. ഇവരില്‍ സൈനികസേവനത്തിന് തയ്യാറാകുന്നവരില്‍നിന്നും ജിസ്യ ഈടാക്കിയിരുന്നില്ല. സകാതും ജിസ്യയും രാഷ്ട്രനിവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ക്ഷേമരാഷ്ട്രത്തിന്റെ പദവിയിലേക്ക് ഇസ്ലാമിക രാഷ്ട്രത്തെ ഉയര്‍ത്തുകയും ചെയ്തു.
അബൂബക്കറിന്റെ അന്ത്യം
വാര്‍ധക്യസഹജമായ അനാരോഗ്യം മൂലം തന്റെ അന്ത്യം അടുത്തു എന്നു മനസ്സിലാക്കിയ അബൂബക്കര്‍ പ്രമുഖ സ്വഹാബിവര്യന്മാരുമായി അടുത്ത ഖലീഫ ആരായിരിക്കണമെന്നതു സംബന്ധിച്ച് കൂടിയാലോചിച്ചു. ഉമറുബ്നുല്‍ ഖത്വാബിനെ നിശ്ചയിക്കുന്നതിന് അവര്‍ അനുകൂലമായിരുന്നു. അബൂബക്കര്‍ സിദ്ദീഖ് മരണത്തിനുമുമ്പ് ഉമറിനെ അടുത്ത ഖലീഫയായി നിശ്ചയിച്ചുകൊണ്ട് ഒസ്യത്ത് എഴുതുകയും മസ്ജിദുന്നബവിയില്‍ മുസ്ലിംകളെ വിളിച്ചുകൂട്ടി അവരുടെ അംഗീകാരം തേടുകയും ചെയ്തു.
ജനങ്ങളോട് അദ്ദേഹം ചോദിച്ചു: ‘എന്റ കുടുംബക്കാരായ ആരെയുമല്ല, ഉമറിനെയാണ് ഞാന്‍ ഖലീഫയാക്കിയിട്ടുള്ളത്. നിങ്ങള്‍ക്കതു സമ്മതം തന്നെയല്ലേ? ജനങ്ങള്‍ ഏകസ്വരത്തില്‍ അദ്ദേഹത്തിന്റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. ഹിജ്റ പതിമൂന്നാം വര്‍ഷം ജമാദുല്‍ ആഖിര്‍ 22 ന് രോഗബാധിതനായ അബൂബക്കര്‍ സിദ്ദീഖ് ഈ ലോകത്തോട് വിടപറഞ്ഞു.
ഇസ് ലാമിക ചരിത്രം (ടെക്സ്റ് ബുക്ക്, മജ്ലിസ് ഡിസ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം)

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം